Friday, December 28, 2007

ഇതെന്തു പ്രവാചകന്‍???

മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം!

ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]

ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക് നീക്കി വെക്കുകയും ചെയ്തിരുന്നു. [1837]

ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]

ഇബ്നു ഉമര്‍ പറയുന്നു: നബി ഒരു പട്ടാളസംഘത്തെ നജ്ദ് ഭാഗത്തേക്ക് അയച്ചു. കൂട്ടത്തില്‍ ഇബ്നു ഉമറും ഉണ്ടായിരുന്നു. ആ യുദ്ധത്തില്‍ അവര്‍ക്ക് കുറെയധികം ഒട്ടകങ്ങള്‍ ഗനീമത്തായി കിട്ടി. ഓരോരുത്തരുടെ ഓഹരിയില്‍ 11ഓ 12ഓ വീതം ഒട്ടകങ്ങള്‍ വന്നു. അതിനു പുറമെ ഓരോ ഒട്ടകം കൂടുതലായും അവര്‍ക്ക് നല്‍കുകയും ചെയ്തു.[1288]

അനസ് പറയുന്നു: ഒരിക്കല്‍ ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ തിരുമേനി അരുളി: “ഖുറൈശികള്‍ക്കു ഞാന്‍ കൂടുതല്‍ കൊടുക്കുന്നുണ്ട്. അവരെ നമ്മളോട് കൂടുതല്‍ ഇണക്കുവാനാണത്. അവര്‍ കിരാതയുഗത്തില്‍ നിന്ന് ഈ അടുത്ത കാലത്ത് മാത്രം വിട്ടു വന്നവരാണല്ലോ.”[1292]

ജാബിര്‍ പറയുന്നു: ജിഅറാന യില്‍ വെച്ച് തിരുമേനി ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തിരുമേനിയോട് പറജ്ഞു.“അവിടുന്ന് നീതി പാലിച്ചാലും.” തിരുമേനി അരുളി: “ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ നീ വഴി പിഴച്ചവനായിത്തീരുമല്ലോ.”[1289]

അനസ് പറയുന്നു: അല്ലാഹു തിരുമേനിക്ക് ഹവാസീന്‍ യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍ നിന്ന് ചില ഖുറൈശികള്‍ക്ക് 100 ഒട്ടകവും മറ്റും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്‍സാരികളായ ചിലര്‍ പറഞ്ഞു.“ദൈവദൂതന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ .അവിടുന്ന് ഖുറൈശികള്‍ക്കു കൊടുക്കുകയും ഞങ്ങള്‍ക്കു ഒന്നും തരാതെ വിടുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അവരുമായി പട വെട്ടിയതിന്റെ രക്തം ഞങ്ങളുടെ വാളുകളില്‍നിന്നും ഇപ്പോഴും ഇറ്റു വീണുകൊണ്ടിരിക്കുകയാണ്.” ഈ വാര്‍ത്ത തിരുമേനിക്കു ലഭിച്ചപ്പോള്‍ അവരുടെയടുത്തേക്ക് തിരുമേനി ആളയച്ച് തോലിന്റെ ഒരു തമ്പില്‍ അവരെ സമ്മേളിപ്പിച്ചു. മറ്റാരെയും വിളിച്ചില്ല.“നിങ്ങള്‍ സംസാരിച്ച ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. .അതു ശരിയാണോ”എന്നു തിരുമേനി ചോദിച്ചു.“ഞങ്ങളുടെ കൂട്ടത്തില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍ ആരും ഒന്നും പറഞ്ഞിട്ടില്ല.” എന്നു കൂട്ടത്തിലെ ജ്ഞാനികള്‍ പറഞ്ഞു.[1293]

ജുബൈര്‍ പറയുന്നു: ഹുനൈന്‍ യുദ്ധം കഴിഞ്ഞ് അനുചരന്മാരോടൊപ്പം മടങ്ങുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ധനം ആവശ്യപ്പെട്ടുകൊണ്ട് തിരുമേനിയുടെ ചുറ്റും കൂടി. അവസാനം തിരുമേനിയെ ഒരു സമുറത്ത് വൃക്ഷത്തിന്റെ ചുവട്ടിലേക്ക് തിക്കിത്തിക്കി കൊണ്ട്പോയി. അവിടെ വെച്ച് തിരുമേനിയുടെ തട്ടം അവര്‍ പിടിച്ചെടുത്തു. തിരുമേനി അരുളി : “എന്റെ തട്ടം തിരിച്ചു തരുക. ഈ വൃക്ഷങ്ങളുടെ ഇത്രയും എണ്ണം ആടുകള്‍ എന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കു പങ്കുവെച്ചു തരുമായിരുന്നു. പിന്നെ നിങ്ങളെന്നെ പിശുക്കന്‍ എന്നോ നുണയന്‍ എന്നോ ഭീരുവെന്നോ വിളിക്കുമായിരുന്നില്ല”.[1294]

അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി.”ഉന്നത തത്വങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളോടുകൂടിയാണു അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലിംങ്ങളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്കു സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പൊയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍നിന്നും ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” [1241]

ഇസ്ലാം എങ്ങനെ പ്രചരിച്ചു?

ഉമ്മുഹറാം പറയുന്നു: തിരുമേനി അരുളുന്നത് അവര്‍ കേട്ടു.“എന്റെ അനുയായികളില്‍ , സമുദ്രത്തില്‍ പ്രവേശിച്ച് ഏറ്റവുമാദ്യം യുദ്ധം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമണ്.” ഉമ്മുഹറാം ചോദിച്ചു: “ദൈവദൂതരേ! അക്കൂട്ടത്തില്‍ ഞാനുള്‍പ്പെടുമോ?” തിരുമേനി അരുളി: “അതെ; നീയും അതിലുള്‍പ്പെടും.” ഉമ്മുഹറാം പറയുന്നു: തിരുമേനി തുടര്‍ന്നരുളി: “എന്റെ അനുയായികളില്‍ കൈസറിന്റെ പട്ടണത്തെ(റോം) ആദ്യം ആക്രമിക്കുന്ന പട്ടാളത്തിന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും. “ ‘ ഞാനക്കൂട്ടത്തിലുണ്ടാകുമോ?” എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നാണു അവിടുന്ന് അരുളിയത്.[1222]

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി: “നിങ്ങള്‍ ജൂതന്മാരുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കും .അവസാനം ഒരു ജൂതന്‍ ഒരു കല്ലിന്റെ പിന്നില്‍ ഒളിച്ചിരിക്കും .അപ്പോള്‍ കല്ലു പറയും:“അല്ലാഹുവിന്റെ ദാസാ! ഇതാ ഒരു ജൂതന്‍ എന്റെ പിന്നില്‍ അവനെ കൊന്നു കളയൂ.” “നിങ്ങള്‍ ജൂതന്മാരുമായി യുദ്ധം ചെയ്യും വരേക്കും ലോകം അവസാനിക്കുകയില്ല.” എന്നു തിരുമേനി അരുളിയതായി മറ്റൊരു രിവായത്തിലുണ്ട്.[1223]

അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി:“ചുവന്ന മുഖങ്ങളും ചെറു കണ്ണുകളും പതിഞ്ഞ മൂക്കുകളുമുള്ള തുര്‍ക്കികളുമായി നിങ്ങള്‍ യുദ്ധം ചെയ്യും വരേക്കും ലോകം അവസാനിക്കുകയില്ല. അവരുടെ മുഖങ്ങള്‍ തോലുകൊണ്ട് പൊതിഞ്ഞ പരിച പോലിരിക്കും .അപ്രകാരം തന്നെ രോമം കൊണ്ടുണ്ടാക്കിയ ചെരിപ്പു ധരിക്കുന്ന ഒരു ജനതയുമായി നിങ്ങള്‍ യുദ്ധം ചെയ്യും വരേക്കും ലോകം അവസാനിക്കുകയില്ല.”[1224]


സ അബ് പറയുന്നു: തിരുമേനി അബവാ ഇല്‍ വെച്ച് എന്റെ അരികിലൂടെ പോയി. അന്നേരം ഒരു വിഷയത്തെകുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവരുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്തു സംഭവിക്കാനിടവരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍ പെട്ടവര്‍ തന്നെയാണല്ലോ. അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ല.”[1254]


ജരീര്‍ പറയുന്നു: “നിങ്ങള്‍ ‘ദുല്‍ ഖലസ’യുടെ കാര്യം വെടിപ്പാക്കിയിട്ട് എനിക്കു മനസ്സമാധാനം കൈവരുത്തി തരികയില്ലേ?”എന്നു തിരുമേനി എന്നോട് ചോദിച്ചു. ‘ഖസ് അം’ ഗോത്രത്തിന്റേതായി , ‘ഖ അബത്തുല്‍ യമാനിയ’എന്നറിയപ്പെടുന്ന വിഗ്രഹാലയമായിരുന്നു ‘ദുല്‍ ഖലസ’. തിരുമേനി ഇതരുളിയ ഉടനെ ‘അഹ്മസ്’ ഗോത്രത്തിലെ 150 പേരുള്ള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പോയി. ആ ഗോത്രക്കാര്‍ കുതിരകളെ വളര്‍ത്തിയിരുന്നു. എനിക്കാകട്ടെ കുതിരപ്പുറത്തിരുന്ന് പരിചയമുണ്ടായിരുന്നില്ല. ഇതുണര്‍ത്തിയപ്പോള്‍ തിരുമേനി എന്റെ നെഞ്ചില്‍ ഒന്നടിച്ചു. തിരുമേനിയുടെ വിരലടയാളം ഞാന്‍ കണ്ടു. തിരുമേനി പ്രാര്‍ത്ഥിച്ചു:“അല്ലാഹുവേ! നീ ജരീറിന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗ ദര്‍ശനം ലഭിച്ചവനും ആക്കുകയും ചെയ്യേണമേ!” ജരീര്‍ ആ വിഗ്രഹാലയത്തിലേക്കു പോയി അതെല്ലാം തല്ലിത്തകര്‍ത്തു കത്തിച്ചു കളഞ്ഞു. അനന്തരം തിരുമേനിയെ വിവരമറിയിക്കുവാന്‍ ജരീര്‍ അയച്ചിരുന്ന ആള്‍ തിരുമേനിയുടെ മുന്‍പില്‍ ചെന്നിട്ട് ഉണര്‍ത്തി: “സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്ന അല്ലാഹുവാണേ! ആ വിഗ്രഹാലയത്തെ ചൊറി പിടിച്ച ഒട്ടകത്തെപ്പോലെയാക്കിയല്ലാതെ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ അഹ്മസ് ഗോത്രത്തിലെ പുരുഷന്മാര്‍ക്കും കുതിരകള്‍ക്കും ബര്‍കത്തിനു വേണ്ടി തിരുമേനി അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചു.[1258]

അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: “`കിസ്രാ` ഇതാ നശിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും കിസ്രാ ഉണ്ടാവുകയില്ല. കൈസറും നാശമടയുക തന്നെ ചെയ്യും .ഇനി ഒരിക്കലും ഒരു കൈസര്‍ ഉണ്ടാവുകയില്ല. അവര്‍ രണ്ടു പേരുടെയും ഖജാനകള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പങ്കു വെയ്ക്കപ്പെടും.”[1259]

അബൂഹുറൈറ പറയുന്നു: ‘ പ്രതിപക്ഷത്തെ അവരറിയാതെ ഗൂഢതന്ത്രം പ്രയോഗിച്ച് പരാജയപ്പെടുത്തല്‍ ’ എന്നു യുദ്ധത്തിനു തിരുമേനി നിര്‍വ്വചനം നല്‍കി.[1260]

സലമ പറയുന്നു: ബഹുദൈവവിശ്വാസികളുടെ ഒരു ചാരന്‍ യാത്രാവേളയില്‍ തിരുമേനിയുടെ അടുക്കല്‍ വന്നിരുന്ന് അനുചരന്മാരുമായി സംസാരിക്കാന്‍ തുടങ്ങി. അയാള്‍ എഴുന്നേറ്റു പോയ ശേഷം തിരുമേനി അരുളി: “അവനെ തേടിപ്പിടിച്ച് കൊന്നു കളയുക “. അപ്പോള്‍ സലമ അവനെ കൊന്നു. അവന്റെ കയ്യിലുള്ള കോപ്പുകള്‍ സലമക്ക് തിരുമേനി വിട്ടുകൊടുത്തു.[1266]

അബൂ ഹുറൈറ പറയുന്നു: തിരുമേനി ഒറ്റ്രു ജനതയെ യുദ്ധത്തില്‍ ജയിച്ചടക്കിക്കഴിഞ്ഞാല്‍ ആ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക പതിവായിരുന്നു.[1270]

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനിയുടെ കാലത്ത് ഇബ്നു ഉമറിന്റെ ഒരു കുതിര ഓടിപ്പോയി. ശത്രുക്കള്‍ അതിനെ പിടിച്ചെടുത്തു. പിന്നീട് മുസ്ലിംകള്‍ അവരെ യുദ്ധം ചെയ്ത് കീഴടക്കിയപ്പോള്‍ ആ കുതിരയെ ഇബ്നു ഉമറിനു തന്നെ തിരിച്ചു കൊടുത്തു. തിരുമേനിയുടെ കാലത്താണത്. മറ്റൊരവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു അടിമ ഓടിപ്പോയി. റോമില്‍ ചെന്നു ചേര്‍ന്നു. പില്‍ക്കാലത്തു മുസ്ലിങ്ങള്‍ അവരെ ജയിച്ചടക്കിയപ്പോള്‍ ആ അടിമയെ ഖാലിദ്ബ്നു വലീദ് ഇബ്നു ഉമറിനു തിരിച്ചു കൊടുത്തു. അത് തിരുമേനിയുടെ കാലശേഷമായിരുന്നു.[1271]


ഉമര്‍ ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചയ്യാന്‍ വന്‍ നഗരങ്ങളിലേക്ക് സൈന്യങ്ങളെ അയച്ചു. കിസ്രാ യുമായി യുദ്ധം ചെയ്യാന്‍ ഒരു സംഘം ആളുകളെ നിയോഗിച്ചു. അവരുടെ നായകനായി നൂ മാനുബ്നു മുകര്‍ നെ നിയമിച്ചു. അവര്‍ ശത്രു രാജ്യത്ത് എത്തിയപ്പോള്‍ കിസ്രായുടെ സേനാനായകന്‍ 40000 പേരോടു കൂടി അവര്‍ ‍ക്കെതിരില്‍ പുറപ്പെട്ടു. എന്നിട്ട് ഒരു ദ്വിഭാഷി വന്ന് മുസ്ലിങ്ങളോട് പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ വന്നാല്‍ നമുക്ക് തമ്മില്‍ സംസാരിക്കാം.” അങ്ങിനെ മുസ്ലിം പ്രതിനിധിയായി മുഗീറത്തുബ്നു ശുഐബയെ നിശ്ചയിച്ചു. “നിങ്ങള്‍ക്കെന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുക” എന്നു മുഗീറ പറഞ്ഞു. കിസ്രായുടെ പ്രതിനിധി ചോദിച്ചു. “നിങ്ങള്‍ ആരാണ് ?” മുഗീറ പറഞ്ഞു: “ഞങ്ങള്‍ അറബികളാണ്. ; വമ്പിച്ച നിര്‍ഭാഗ്യത്തിലും കഠിന ദാരിദ്ര്യത്തിലുമാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. പട്ടിണി മൂലം തുകലും ഈത്തപ്പഴക്കുരുവും ഊംബിക്കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. രോമത്തിന്റെ വസ്ത്രമാണ് ധരിച്ചിരുന്നത്. കല്ലിനേയും മരത്തേയുമാണ് അന്നു പൂജിച്ചിരുന്നത്. അതിനിടയ്ക്ക് ആകാശഭൂമികളുടെ നാഥന്‍ ഞങ്ങളുടെ കൂട്ടത്തില്‍നിന്നു തന്നെ ഒരു പ്രവാചകനെ ഞങ്ങളുടെ അടുക്കലേക്കു നിയോഗിച്ചു. അദ്ദേഹം ഒരു കാര്യം അംഗീകരിക്കും വരേക്കും നിങ്ങളുമായി യുദ്ധം ചെയ്യാന്‍ കല്‍പ്പിച്ചു. : ഒന്നുകില്‍ അല്ലാഹുവിനു മാത്രം കീഴ്പെട്ടു ജീവിക്കുക, അല്ലെങ്കില്‍ ജിസ്യ തരുക. ഞങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ദൌത്യം എന്ന നിലയ്ക്കു പ്രവാചകന്‍ ഞങ്ങളെ അറിയിച്ചു. : “ഞങ്ങളുടെ കൂട്ടത്തില്‍ വല്ലവരും വധിക്കപ്പെട്ടാല്‍ , താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുഖാനന്ദങ്ങളുള്ള സ്വര്‍ഗ്ഗത്തിലേക്ക് അവന്‍ പോകും. ഞങ്ങളുടെ കൂട്ടത്തില്‍ അവസാനം വല്ലവനും അവശേഷിച്ചാലോ, അവര്‍ നിങ്ങളെ കീഴടക്കി ഭരിക്കും.”നൂ മാന്‍ പറഞ്ഞു: “ഇതു പോലെ ധാരാളം യുദ്ധങ്ങളില്‍ തിരുമേനിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. തിരുമേനിക്ക് പകലിന്റെ ആദ്യഘട്ടത്തില്‍ യുദ്ധം ആരംഭിക്കാന്‍ സൌകര്യപ്പെട്ടില്ലെങ്കില്‍ , കാറ്റു വീശുകയും നമസ്കാരസമയം വന്നെത്തുകയും ചെയ്യുന്നതു വരെ കാത്തിരിക്കും. എന്നിട്ടേ യുദ്ധം തുടങ്ങുകയുള്ളു.”[1300]

Friday, December 14, 2007

സമാധാനത്തിന്റെ മതം!

പ്രവാചകനായ മുഹമ്മദിന്റെ മൊഴികളും ചര്യകളും രേഖപ്പെടുത്തിയ ആധികാരിക പ്രമാണങ്ങളാണു ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥം എന്നു പറയപ്പെടുന്നത് സഹീഹുല്‍ ബുഖാരി യാണ്.
സി എന്‍ അഹ്മദ് മൌലവിയുടെ പരിഭാഷയാണ് ഇവിടെ പ്രധാനമായും അവലംബിച്ചിട്ടുള്ളത്. അദ്ദേഹം തന്നെ വളരെയേറെ നേര്‍പ്പിച്ചും വെള്ളം ചേര്‍ത്തുമാണ് തന്റെ തര്‍ജ്ജമ തയ്യാറാക്കിയിട്ടുള്ളത്. ഇസ്ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ ആനും രണ്ടാം പ്രമാണം ബുഖാരിയുമാണെന്നു കരുതപ്പെടുന്നു.

ഇവിടെ ഏതാനും ഹദീസുകള്‍ ഉദ്ധരിക്കുക മാത്രമേ ചെയ്യുന്നുള്ളു. സ്വയം പൂര്‍ണ്ണമാണെന്നതിനാലും വിശ്വാസികളായ വായനക്കാരുടെ വികാരം മാനിച്ചും കൂടുതല്‍ വിശദീകരണങ്ങള്‍ ഒഴിവാക്കുന്നു.

സമാധാനത്തിന്റെ മതം!

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24]


ഇബ്നു മസ് ഊദില്‍ നിന്നു നിവേദനം: തിരുമേനി അരുളി:
 ‘മുസ്ലിമിനെ ശകാരിക്കുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് സത്യനിഷേധവും.’[44]

ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]

അനസ് പറയുന്നു:
തിരുമേനി ഖൈബര്‍ ആക്രമിച്ച ഘട്ടത്തില്‍ അവിടെവെച്ചാണു ഞങ്ങള്‍ സുബഹ് നമസ്കരിച്ചത്. നേരം പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. തിരുമേനി വാഹനത്തിലേറി.അബൂ തല്‍ഹയും. ഞാന്‍ വാഹനത്തിലേറിയിട്ട് അബൂതല്‍ഹയുടെ പിന്നിലാണിരുന്നത്.തിരുമേനി വാഹനത്തെ ഖൈബര്‍ പട്ടണത്തിലെ തെരുവിലേക്കു തിരിച്ചു. എന്റെ കാലിന്റെ മുട്ട് തിരുമേനിയുടെ തുടയിന്മേല്‍ തട്ടുന്നുണ്ടായിരുന്നു. തിരുമേനി തന്റെ തുടയില്‍നിന്ന് വസ്ത്രം അല്‍പ്പം പൊക്കി . തിരുമേനിയുടെ തുടയുടെ വെളുപ്പ് ഞാന്‍ കണ്ടുകൊണ്ടിരുന്നു. പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ , “അല്ലാഹു അക്ബര്‍ ,ഖൈബര്‍ ഇതാ നശിച്ചു കഴിഞ്ഞു; ഒരു ജനതയുടെ വീടുകള്‍ക്കു മുമ്പില്‍ നാം ഇറങ്ങിക്കഴിഞ്ഞാല്‍ , താക്കീതു നല്‍കപ്പെട്ടു കൊണ്ടിരുന്ന ആ ജനതയുടെ പ്രഭാതം അശുഭകരം തന്നെ” എന്നു തിരുമേനി മൂന്നു പ്രാവശ്യം പറഞ്ഞു. അവിടത്തെ നിവാസികള്‍ അവരുടെ ജോലികള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ‘ഇതാ മുഹമ്മദും പട്ടാളവും’ എന്നവര്‍ അമ്പരപ്പോടെ പറയാന്‍ തുടങ്ങി. അനസ് പറയുന്നു. ശക്തി കൊണ്ടാണ് ഞങ്ങള്‍ ഖൈബര്‍ ജയിച്ചടക്കിയത്. തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. “ ദൈവദൂതരേ ഈ തടവുകാരില്‍നിന്ന് എനിക്കൊരു പെണ്‍കിടാവിനെ തരണമേ” എന്നപേക്ഷിച്ചുകൊണ്ട് ദിഹ്യത്ത് വന്നു. പോയി ഒരു പെണ്‍കിടാവിനെ നീ എടുത്തുകൊള്ളുക എന്ന് തിരുമേനി സമ്മതം കൊടുത്തു. അപ്പോള്‍ ഹുയയ്യിന്റെ മകള്‍ സഫിയ്യയെയാണ് അദ്ദേഹം എടുത്തത്. ഒരാള്‍ തിരുമേനിയെ ഉണര്‍ത്തി:“ ദൈവദൂതരേ ഖുറൈള, നളീര്‍ ‍, എന്നീ രണ്ടു ജൂതഗോത്രങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരുവളെ ഇവിടുന്ന് ഏല്‍പ്പിച്ചു കൊടുത്തത് ദിഹ്യത്തിനാണല്ലോ. ആ പെണ്ണ് താങ്കള്‍ക്കല്ലാതെ അനുയോജ്യയാവില്ല.” ഇതു കേട്ടപ്പോള്‍ “ദിഹ്യത്തിനെ വിളിക്കുക” എന്ന് തിരുമേനി അരുളി. ദിഹ്യത്ത് അവളേയും കൊണ്ട് വന്നു. “ നീ തടവുകാരില്‍നിന്നു വേറൊരു പെണ്ണിനെ ഏറ്റു വാങ്ങിക്കൊള്ളുക. “ എന്നു തിരുമേനി അരുളി. തിരുമേനി അവളെ ബന്ധനമുക്തയാക്കി വിവാഹം ചെയ്തു. അവളുടെ മോചനം തന്നെയാണ് പ്രതിഫലമായി കണക്കാക്കിയത്. യാത്രാമധ്യേ തിരുമേനിയോടൊപ്പം “വീട്ടില്‍ കൂടാന്‍ ” ഉമ്മു സുലൈം സഫിയ്യയെ അണിയിച്ചൊരുക്കി. രാത്രി സഫിയ്യയെ തിരുമേനിക്ക് ഉമ്മുസുലൈം ഏല്‍പ്പിച്ചു കൊടുത്തു. തിരുമേനി പ്രഭാതവേളയില്‍ പുതിയാപ്പിളയായി. തിരുമേനി അരുളി: “വല്ലവരുടേയും കയ്യില്‍ ആഹാരസാധനമായി വല്ലതും ഉണ്ടെങ്കില്‍ അവരതു കൊണ്ടു വരട്ടെ.” തിരുമേനി തോലിന്റെ ഒരു സുപ്ര വിരിച്ചു. ചിലര്‍ ഈത്തപ്പഴം കൊണ്ടുവന്നു. ചിലര്‍ നെയ്യും. ഗോതമ്പ് വറുത്തു പൊടിച്ചതും കൊണ്ടു വന്നുവെന്നും അനസ് പറാഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ. അതെല്ലാം കൂടി അവര്‍ കൂട്ടിക്കലര്‍ത്തി. അതായിരുന്നു തിരുമേനിയുടെ വിവാഹസല്‍ക്കാരം.[235]

ഈ വീട്ടില്‍കൂടലിന്റെ മറ്റൊരു വിവരണം ആധുനിക ചരിത്ര പണ്ഡിതനായ ഹുസൈന്‍ ഹൈക്കല്‍ നല്‍കുന്നതിങ്ങനെയാണ്:
 “തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചക്ന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

ഇബ്നു ഉമര്‍ പറയുന്നു:
‘ബനൂ മുസ്തലക്’ ഗോത്രക്കാര്‍ അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുകയും ചെയ്തു.അന്നാണു ജുവൈരിയ്യ തിരുമേനിയുടെ അധീനത്തില്‍ വന്നത്.[1108]

അബൂ ഹുറൈറ പറയുന്നു.:
 “തിരുമേനി ഇങ്ങനെ അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. “ദെവമാര്‍ഗ്ഗത്തില്‍ പോരാടുന്നവന്റെ സ്ഥിതി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരികകയും ചെയ്യുന്നവന്റേതു പോലെയാണ്. ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ മരിക്കുന്ന പക്ഷം അവനു സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങനെയല്ല; സുരക്ഷിതമായി യുദ്ധത്തില്‍നിന്നു മടങ്ങുകയാണെങ്കിലോ; ദൈവത്തില്‍നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്നു ലഭിക്കും. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്നു ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു.” [1169]

അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി:
“രണ്ടാളുകളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തും.രണ്ടു പേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഒരുത്തന്‍ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു മരിക്കും. പിന്നീട് അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തു കൊടുക്കും. കാരണം അയാളും ശഹീദായി മരിക്കും.”[1183]

ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]